Sunday, March 13, 2011
നരിക്കാട്ടേരിയില്‍ പുലരുന്ന ദൈവിക നീതി
മതബോധവുമായി ചേര്‍ത്ത് ഇത്രയും കാലം ആരോപിക്കപ്പെടാറുണ്ടായിരുന്ന ആ പ്രമാദമായ `ഭീകരത'യില്‍ നിന്ന് നാദാപുരം നരിക്കാട്ടേരിയില്‍ പൊട്ടിയ ബോംബ് എന്തുകൊണ്ടോ വേര്‍പെട്ടുപോയിരിക്കുന്നു. ഈ വക വിഷയങ്ങളില്‍ പൊതുവെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച് വിലയിരുത്തുമ്പോള്‍ നരിക്കാട്ടേരി സംഭവം കോഴിക്കോട്ട് ബസ്‌സ്റ്റാന്റിലേതിനേക്കാള്‍ ലക്ഷണമൊത്ത ഭീകരതയാണ്. ലക്ഷ്യസ്ഥാനങ്ങളില്‍ പൊട്ടിത്തകര്‍ക്കുന്നതിനു മുമ്പെ ഗൂഢാലോചനക്കാര്‍ക്കു മേല്‍ സ്വയം സംഹാരിയായി ചിതറിത്തെറിച്ച ബോംബ്. നാന്ദേഡിലെയും കാണ്‍പൂരിലെയും തെങ്കാശിയിലെയും ഗോവയിലെയും ഇതേ മട്ടിലുള്ള ദുര്‍മരണപ്പട്ടികയില്‍ ഹിന്ദുത്വ ഭീകരര്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കില്‍ ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്‌ലിംസംഘടനയുടെ പ്രവര്‍ത്തകര്‍ ബോംബുണ്ടാക്കുന്നതിനിടയില്‍ കൂട്ടത്തോടെ കൊല്ലപ്പെട്ട സ്ഥലമായി കേരളക്കരയിലെ നരിക്കാട്ടേരി മാറിയിരിക്കുന്നു. എങ്കിലും എന്തൊരു നിശ്ശബ്‌ദതയാണ് ഇത്തവണ! തെരഞ്ഞെടുപ്പ് എന്ന മഹാത്ഭുതവും അതിനു ശേഷം കള്ളപ്പണക്കാര്‍ മാര്‍ക്കറ്റിലൊഴുക്കുമെന്ന് വിശ്വസിക്കപ്പെടുന്ന പരശ്ശതം കോടികളുടെ നോട്ടുകെട്ടും നമ്മുടെ മാധ്യമങ്ങളെ പഠിപ്പിക്കുന്ന ആ വിധേയത്വം കണ്ടുനില്‍ക്കാന്‍ അസ്സലു ചേല്. മലയാള മനോരമ മുതല്‍ ഏഷ്യാനെറ്റ് വരെയുള്ള മാധ്യമങ്ങള്‍ നരിക്കാട്ടേരിയിലെ ബോംബിന്റെ കാര്യത്തില്‍ അസാധാരണമായ സംയമനം പാലിക്കുന്നുണ്ട്. `ഇസ്‌ലാമിക ഭീകരതയുടെ' പടക്കങ്ങള്‍ പോലും മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ടതിനു ശേഷവും വാര്‍ത്തയാവുന്ന സംസ്ഥാനത്താണ് ഈ ബോംബുകള്‍ വെറും മത്താപ്പ് പോലെ കത്തിയമരുന്നതെന്നോര്‍ക്കുക. സി.പി.എമ്മും ബി.ജെ.പിയും അന്യോന്യം തലവെട്ടിയാലും ബോംബെറിഞ്ഞാലും അവര്‍ക്ക് ലഭിക്കുന്ന അതേ `രാഷ്‌ട്രീയ മാന്യത'യുടെ ഗുണഭോക്താക്കളാവുകയാണ് മുസ്‌ലിം ലീഗ്. അതേസമയം പൊതുസമൂഹത്തെ സംബന്ധിച്ചേടത്തോളം ഇതങ്ങനെ കണ്ണടക്കാന്‍ പറ്റിയ കേസാണോ? മനുഷ്യരെ ഉന്നംവെക്കുക എന്നല്ലാതെ ബോംബുവെച്ച് കൊല്ലപ്പെടേണ്ട വിധം നരിക്കാട്ടേരിയില്‍ ഒരു കുറുനരി പോലും ഇറങ്ങിയതായി മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നില്ല. ലീഗുകാര്‍ എന്തിന് ഈ ബോംബുണ്ടാക്കി? ആരെയാണ് അവര്‍ക്ക് ഇതുപയോഗിച്ച് ആക്രമിക്കേണ്ടിയിരുന്നത്?
ബോംബുണ്ടാക്കുന്നവര്‍ അതിനിടയില്‍ കൊല്ലപ്പെടുന്നത് അത്യപൂര്‍വമായ സംഭവമാണ്. ഭീകരാക്രമണങ്ങളുടെ പേരില്‍ എക്കാലത്തും പഴി കേട്ടവര്‍ മുസ്‌ലിംകളാണെങ്കിലും അതുണ്ടാക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടവരെല്ലാം തന്നെ ഇന്നോളം ആര്‍.എസ്.എസ്-വി.എച്ച്.പി വളണ്ടിയര്‍മാരായിരുന്നു. ഈ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ കഴിഞ്ഞ അഞ്ചെട്ട് വര്‍ഷമായി തങ്ങളുടെ നിരപരാധിത്വം വാദിച്ചു നിന്നതും. ആ പ്രതിഛായയെയാണ് നരിക്കാട്ടേരി സംഭവം തകര്‍ക്കുന്നത്. വിശിഷ്യ ആത്മസംയമനത്തിനും മതസൗഹാര്‍ദത്തിനും പേരുകേട്ട, ബാബരി മസ്‌ജിദ് തകര്‍ത്ത കാലത്ത് ഒരു ഓലപ്പടക്കം പോലും പൊട്ടിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന ഒരു സംഘടനയുടെ കുഞ്ഞാടുകളാണ് മുസ്‌ലിം സമൂഹത്തിന്റെ ഈ പ്രതിഛായക്ക് തീരാക്കളങ്കമുണ്ടാക്കുന്നത്. ഇസ്‌ലാമിനെ ചളി വാരിയെറിയുന്ന ചില അന്താരാഷ്‌ട്ര അജണ്ടകള്‍ക്ക് ഇന്ത്യയില്‍ എങ്ങനെയെങ്കിലും അടിത്തറയുണ്ടാക്കുക എന്നതായിരുന്നു ആര്‍.എസ്.എസ്സുകാരുടെ ലക്ഷ്യം. അതുകൊണ്ടാണ് നാന്ദേഡില്‍ ബോംബ് സ്‌ഫോടനം നടന്ന ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍ നിന്ന് മുസ്‌ലിംകളുടെ കുര്‍ത്തയും കള്ളത്താടിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെടുക്കാനായത്. അപ്പോഴൊക്കെയും മുസ്‌ലിം സമുദായത്തിലെ വിവേകമതികള്‍ മനസാ പ്രാര്‍ഥിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. അറിയാതെയാണെങ്കിലും ഈ സംഭവങ്ങളിലൊന്നും മുസ്‌ലിം യുവാക്കളെ മറ്റുള്ളവര്‍ ഉപയോഗിച്ചിട്ടുണ്ടാവരുതേയെന്ന്. ഇന്ദ്രേഷ് കുമാര്‍ രൂപീകരിച്ച മുസ്‌ലിം ഏകതാ മഞ്ചിന്റെ രണ്ട് ചെറുപ്പക്കാര്‍ അജ്‌മീരില്‍ ബോംബുവെക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന അസിമാനന്ദയുടെ വെളിപ്പെടുത്തല്‍ മാത്രമാണ് മുസ്‌ലിംകള്‍ക്കു നേരെ ആ മട്ടില്‍ ഉയര്‍ന്ന തെളിവ് സഹിതമുള്ള ഒരേയൊരു ആരോപണം. പക്ഷേ ബോംബിന്റെ വഴിയില്‍ നേരും നെറിയുമില്ലാതെയാണ് നരിക്കാട്ടേരിയിലെ ആ ചെറുപ്പക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടത്.
വളരെ ലളിതമായ ഒരു സംശയമുണ്ട്. ഈ ബോംബ് അവര്‍ നിര്‍മിച്ചത് നാദാപുരം അങ്ങാടിയിലോ മറ്റെവിടെയെങ്കിലുമോ പൊട്ടിക്കാന്‍ ആയിരുന്നുവെന്ന് സങ്കല്‍പ്പിക്കുക. ആസന്നമായ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മുസ്‌ലിം സമുദായത്തെ കുറിച്ച ചര്‍ച്ച ഐസ്‌ക്രീമില്‍ നിന്ന് വീണ്ടും ഭീകരാക്രമണങ്ങളിലേക്ക് വഴി തിരിച്ചുവിടുകയല്ലേ അത് ചെയ്യുമായിരുന്നത്? നാദാപുരത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാല്‍ ഇതുണ്ടാക്കുമായിരുന്ന പ്രത്യാഘാതം ചിന്താതീതമാണ്. മതവും സമുദായവുമല്ല വലുതെന്നും ഒരു സംഘടന നേരിടുന്ന രാഷ്‌ട്രീയ പ്രതിസന്ധിയാണ് വലുതെന്നുമല്ലേ നരിക്കാട്ടേരിയിലെ ആ അഞ്ച് ചെറുപ്പക്കാരുടെ ദുരന്തം നമ്മോടു വിളിച്ചു പറഞ്ഞത്? ഈ ബോംബുകള്‍ വര്‍ഗീയ കലാപമുണ്ടാക്കുന്ന വിധത്തില്‍ ഉപയോഗിക്കുമായിരുന്നില്ല എന്ന് നമുക്കെങ്ങനെ വിശ്വസിക്കാനാകും? കേരളക്കരയെ ദൈവം തമ്പുരാന്‍ രക്ഷിച്ചു എന്നു തന്നെയാണ് ഏറ്റവുമൊടുവില്‍ പറയാനാവുന്നത്.
ഇസ്‌ലാമിനകത്ത് ഭീകരതക്ക് വളം വെക്കുന്ന ചില ഗ്രന്ഥങ്ങളും ആശയസംഹിതകളുമുണ്ടെന്നും അവയുടെ ഉപാസകരെയാണ് മുസ്‌ലിം സമൂഹവും രാജ്യവും കല്ലെറിയേണ്ടതെന്നും അങ്ങാടിയില്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നവരുടെ അനുയായികളാണ് ഇപ്പോള്‍ ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിമരിച്ചതെന്നോര്‍ക്കുക. `രാഷ്‌ട്രീയ ഇസ്‌ലാമി'നെതിരെ ഇക്കൂട്ടരുടെ പുറം ചൊറിയാന്‍ പാട്ടക്കരാറുണ്ടാക്കിയ ഒരു മുസ്‌ലിം മതസംഘടന ഉണ്ടായിരുന്നല്ലോ ഇവിടെ. അവര്‍ ഏതുമാളത്തില്‍ പോയൊളിച്ചു? അമേരിക്കയുടെയും ഇസ്രയേലിന്റെയും ചാരസംഘടനകളുടെ ആസ്ഥാനത്ത് രചന നിര്‍വഹിക്കപ്പെടുന്ന പൂരപ്പാട്ടുകളുടെ രംഗാവിഷ്‌കാരവുമായിട്ടായിരുന്നു കഴിഞ്ഞ കുറെക്കാലമായി കേരളക്കരയുടെ സായാഹ്നങ്ങളെ ഈ മുസ്‌ലിം നേതാക്കള്‍ പുഷ്‌കലമാക്കിയത്. ഇസ്‌ലാമിന്റെ ഇമേജിനെ താറടിക്കാനാണ് അന്തിമമായി തങ്ങള്‍ കൂട്ടുനില്‍ക്കുന്നതെന്നറിഞ്ഞിട്ടും അക്കാര്യത്തില്‍ ബൗദ്ധികമായി അത്യധ്വാനം ചെയ്‌ത ഇക്കൂട്ടര്‍ ഒടുവിലിപ്പോള്‍ അസിമാനന്ദമാരെ ലജ്ജിപ്പിച്ചിരിക്കുന്നു. ദൈവിക നീതി എന്നൊന്ന് ഉണ്ടെങ്കില്‍ ഇതല്ലാതെയെന്ത്?
Wednesday, April 14, 2010
കേരളത്തിലെ മതേതര മുസ്ലിം നാട്യസംഘം
വിനീത് നാരായണന്‍ നമ്പൂതിരി
Thursday, April 8, 2010
'ഫാഷിസ്റ്റുകളോ ഇംപീരിയലിസ്റ്റുകളോ എന്ത് കൊടുംപാതകം നാട്ടിലെ മുസ്ലിംകളോട് കാണിച്ചാലും അതിനെ ന്യായീകരിക്കുന്ന തെറ്റുകുറ്റങ്ങള്‍ വേദഗ്രന്ഥത്തിലോ ഹദീസുകളിലോ ലോകത്തെവിടെയെങ്കിലുമുള്ള ഇസ്ലാമികസമൂഹങ്ങളിലോ ഹമീദ് (ചേന്ദമംഗല്ലൂര്‍) കണ്ടെത്തിക്കൊടുക്കുന്നതായിരിക്കും. നീ ചെയ്തിട്ടില്ലെങ്കില്‍ നിന്റെ മുത്തപ്പായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കരെ മര്‍ദിക്കുന്ന പൊലീസിന്റെ രീതിശാസ്ത്രമാണിത്' (കെ.പി. രാമനുണ്ണി^ 'ഇവരെക്കൊണ്ട് എന്താണ് ചെയ്യുക'. പച്ചക്കുതിര മാസിക, ഫെബ്രുവരി 2010).
കേരളീയസമൂഹം ഇന്ന് അവശ്യം വായിച്ചിരിക്കേണ്ട ശ്രദ്ധേയനായ ഒരു എഴുത്തുകാരന്റെ അനുഭവമാണിത്. കേരളത്തില്‍ എന്നല്ല, ലോകത്തിന്റെ ഏതു മൂലയില്‍ മുസ്ലിംപേരുകള്‍ ഉള്‍പ്പെടുന്ന എന്ത് കാര്യം സംഭവിച്ചാലും ചില മുസ്ലിംമാഷന്‍മാരുടെ ഗീര്‍വാണങ്ങള്‍ മലയാളമാധ്യമങ്ങളിലെ ചില ക്ഷേത്രമുറ്റങ്ങളില്‍ തെയ്യമാടുന്നുണ്ടാവും. സൂര്യതാപനത്തിന്റെ കാരണവും ലോഡ്ഷെഡിങ് വരാനുള്ള കാരണവുമെല്ലാം മുസ്ലിംസ്ത്രീകളുടെ പര്‍ദയായിരിക്കും ഇക്കൂട്ടരുടെ കണ്ണില്‍. ഇന്ത്യയിലെ കലാപങ്ങളോ ദാരിദ്യ്രമോ തൊഴിലില്ലായ്മയോ ഒന്നും ഇവര്‍ക്ക് പ്രശ്നമല്ല. മുസ്ലിംസ്ത്രീകള്‍ പര്‍ദ ധരിക്കുന്നത് മാത്രമാണ് ലോകപ്രശ്നങ്ങള്‍ക്ക് മൊത്തംകാരണം. പട്ടികജാതിക്കാര്‍ക്കോ നമ്പൂതിരിക്കോ നായര്‍ക്കോ പ്രശ്നങ്ങളില്ലേ എന്നൊന്നും ഇവരോട് ചോദിക്കരുത്.
ഒരു മാഷ് 'മാതൃഭൂമി'യിലാണ് കൂടുതലായി കളിക്കുന്നതെങ്കില്‍, മറ്റേ മാഷ് 'മനോരമ ന്യൂസി'ലാണ് ഇസ്ലാമിനെ ഇങ്ങനെ ലൈവാക്കി നിറുത്തുന്നത്. ഇവരുടെയൊക്കെ ഇസ്ലാമികജ്ഞാനം (വിരോധം) മനസ്സിലാക്കാന്‍ അവരുടെ വാക്കുകള്‍ അഞ്ച് മിനിറ്റ് പോലും ശ്രവിക്കണമെന്നില്ല. ഇവര്‍ക്കു മാത്രം ഇസ്ലാമിനെക്കുറിച്ച് സംസാരിക്കാന്‍ അവസരം നല്‍കുന്നവരുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാന്‍ ഒരു ചാനല്‍ അവതാരികയുടെ ബുദ്ധിപോലും വേണ്ടാ. 'അറിഞ്ഞതിലുമപ്പുറം' എന്ന പരസ്യവാചകം ഇവര്‍ അന്വര്‍ഥമാക്കുന്നു. കെ.പി. രാമനുണ്ണി പ്രസ്തുതലേഖനത്തില്‍ പറഞ്ഞതുപോലെ 'മുസ്ലിംകളെകൊണ്ട് എന്താണ് ചെയ്യുക എന്ന് കുരിശുയുദ്ധ പാരമ്പര്യക്കാര്‍ക്ക് ഇപ്പോഴും തോന്നുന്നതില്‍ ചരിത്രപരമായ ഉള്ളടക്കങ്ങള്‍ കണ്ടേക്കാം'. പക്ഷേ, ഈ കുമ്മിയടിക്ക് രംഗമൊരുക്കുന്നവര്‍ യഥാര്‍ഥത്തില്‍ തിരശãീലയുയര്‍ത്തുന്നത് മുസ്ലികളുടെയും കേരളത്തിലെ മറ്റു മതസ്ഥരുടെയും മനസ്സുകള്‍ക്കിടയിലാണ്.
ആളുകളുടെ സാഹചര്യങ്ങളോ അനുഭവങ്ങളോ ആണ് നയങ്ങളെ രൂപപ്പെടുത്തുന്നത്. വ്യക്തിപരമായ ദുരനുഭവമോ വീക്ഷണവൈകല്യങ്ങളോ സൈദ്ധാന്തികവത്കരിക്കുന്നതും അത് സ്വസമുദായത്തിന്റെ മേല്‍ ചാപ്പകുത്തുന്നതും തികഞ്ഞ അല്‍പത്തം എന്നല്ലാതെന്തുപറയാന്‍. മുസ്ലിംകളുടെ പ്രവര്‍ത്തനമണ്ഡലം തീവ്രവാദവും പര്‍ദയും മാത്രമാണ് എന്ന നിലക്ക് വിഷയങ്ങളെ ലഘൂകരിക്കുന്ന മാധ്യമങ്ങള്‍ ഒരു സമുദായത്തിന്റെ ചലനാത്മകതകളും പരിവര്‍ത്തനങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് മുസ്ലിംവിഷയങ്ങളിലുള്ള മാധ്യമങ്ങളുടെ ഇരട്ടത്താപ്പു മറ നീക്കുന്ന മറ്റൊരു ഉദാഹരണമാണ്.
ഈ ലേഖകന്‍ ഇക്കഴിഞ്ഞ ജനുവരി രണ്ടിന് 'മാധ്യമ'ത്തില്‍ ഒരു കുറിപ്പെഴുതി. അതിനുലഭിച്ച പ്രതികരണം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ആയിരത്തിലധികം മെയിലുകളാണ് തദ്സംബന്ധമായി ലഭിച്ചത്. ഒരു സമൂഹത്തിന്റെ ഭയവിഹ്വലതകളുടെ ഉപ്പുരസമുള്ള അനുഭവങ്ങളുടെ ഒരു കൂമ്പാരം. മറ്റൊരു കൂട്ടം കത്തുകള്‍ കൂടിയുണ്ടായിരുന്നു ഇ-മെയില്‍ ബോക്സില്‍. എന്റെ സമുദായത്തില്‍ മാത്രമല്ല, മുസ്ലിം സമുദായപാര്‍ട്ടിയിലും കൊടുങ്ങല്ലൂരമ്മക്ക് ധാരാളം ഭക്തഫാന്‍സുകളുണ്ടെന്ന് തെളിയിക്കുന്ന കത്തുകള്‍ (അമ്മേ, മഹാമായേ!). യഥാര്‍ഥത്തില്‍ അന്ന് ആ കുറിപ്പെഴുതുമ്പോള്‍ ഏതെങ്കിലും സംഘത്തെ കുറ്റപ്പെടുത്തുക എന്റെ ലക്ഷ്യമേ ആയിരുന്നില്ല. ഓരംചേര്‍ന്ന് നടക്കുന്നവര്‍ക്ക് ഓളവും ഇരമ്പലുകളും അനുഭവപ്പെടും എന്നതാണല്ലോ സത്യം. അതിനാല്‍ത്തന്നെ, അയല്‍വാസിസമുദായത്തിലേക്ക് ദൃഷ്ടി അയച്ച് വീണ്ടും കുത്തിക്കുറിക്കുകയാണിവിടെ.
മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് കെ.എം. ഷാജിയുടെ 'മാതൃഭൂമി' ദിനപത്ര (ഫെബ്രുവരി 2, 2010)ലെ ലേഖനവും ഇത്തരുണത്തിലാണ് വായിക്കപ്പെട്ടത്. മുച്ചുന്തി പള്ളി നിര്‍മിച്ചത് ഹിന്ദുക്കളുടെ സഹായത്താലാണെന്നും മുസ്ലിംലീഗ് കേരളത്തിന് നല്‍കിയ ഇമ്മിണി മതസൌഹാര്‍ദങ്ങളുടെ പച്ച തുളുമ്പുന്ന വരികള്‍. 'പച്ചക്കുതിര'യിലെ രാമനുണ്ണിയുടെ വാക്കുകള്‍ എത്ര ശരിയാണെന്ന് തോന്നിപ്പോയി. 'നിങ്ങള്‍ ഈ നാടിന്റേതല്ല എന്ന് അധിക്ഷേപിച്ചുകൊണ്ടാണ് ഫാഷിസ്റ്റുകള്‍ എപ്പോഴും ന്യൂനപക്ഷത്തെ ഒതുക്കാറുള്ളത്. മറ്റുള്ളവര്‍ അന്യരാണെന്ന് പറയുമ്പോഴേക്കും തങ്ങള്‍ അന്യരാണോ എന്ന് മുസ്ലിംകള്‍ക്ക് സംശയം തോന്നിയാല്‍ വര്‍ഗീയവാദികളുടെ പണി എളുപ്പമാവുകയേയുള്ളൂ. എന്നാല്‍, സ്വന്തം മുതലുകള്‍ സ്വന്തമാണെന്ന് ഉറപ്പിച്ചുപറയാന്‍ ത്രാണിയില്ലാത്തവരില്‍നിന്ന് മുറ്റുള്ളവര്‍ അത് തട്ടിയെടുക്കും. ഇവിടെയാണ് മണ്ണിന്റെ ഇസ്ലാം എന്ന സ്ഥാപിക്കലിന് പ്രസക്തിയേറുന്നത്'(കെ.പി. രാമനുണ്ണി).
എന്തിനാണ് മുസ്ലിംകള്‍ ഒരു പടക്കംപൊട്ടി എന്ന് കേള്‍ക്കുമ്പോഴേക്ക് സ്വത്വബോധം വലിച്ചെറിയുന്നതാവോ? സമുദായ പാര്‍ട്ടിനേതൃത്വം ഭയവിഹ്വലരാവുന്നത്? നന്മയില്‍ വിശ്വസിക്കാത്ത ചില കുരിശുകള്‍ ലശ്കര്‍തുറുപ്പുകള്‍ കളിക്കുമ്പോള്‍ മുസ്ലിംരാഷ്ട്രീയം നടത്തുന്ന ഈ മതേതരപ്രസംഗം ആത്മവിശ്വാസമില്ലായ്മയുടെ കെട്ടുകാഴ്ചയായാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നത്.
കപടഹിന്ദുത്വത്തിന്റെ ശൂലം മനുഷ്യമക്കളെ കുത്തിക്കീറിയപ്പോള്‍ അതിനെതിരെ പേന ചലിപ്പിച്ച ഒരാളാണ് ഒരു മതത്തിലും വിശ്വസിക്കാത്ത കെ.ഇ.എന്‍. ഇവരെ ഇരവാദികള്‍ എന്ന് താറടിച്ച് ലേഖനമെഴുതുന്ന സംഘ് ഇതരരായ രണ്ട് പേരെയേ ഈ ലേഖകനറിയൂ - കെ.എം. ഷാജിയും എം.കെ മുനീറും. പക്ഷേ, ഇരവാദികളുടെ ദേശീയനേതാവായ ടീസ്റ്റ സെറ്റല്‍വാദിനെ ഈയിടെ ലീഗിന്റെ സമ്മേളനത്തില്‍ എഴുന്നള്ളിച്ചത് ഏത് വാദമില്ലായ്മയുടെ ഇരട്ടത്താപ്പാണെന്ന് ഈ ലേഖകനറിയില്ല. വംശഹത്യക്ക് ശേഷം ഗുജറാത്തിനെ വീക്ഷിച്ച, നെറ്റിയില്‍ കുങ്കുമം പൂശിയ നന്ദിത എന്നൊരു ഹിന്ദുപെണ്ണ് കാമറ ചലിപ്പിച്ചപ്പോള്‍ പിറന്ന 'ഫിറാഖ്' എന്ന സിനിമ മതേതര ഇന്ത്യക്കൊരു നെടുവീര്‍പ്പായെങ്കില്‍. ചാനലുകളിലെ മറ്റൊരു മുസ്ലിംസാന്നിധ്യമായ ഒരു ആര്യാടന്‍, ഗുജറാത്തില്‍ നിന്നു തീവണ്ടി കയറിയൊളിച്ച് മലപ്പുറത്തിന്റെ വിലാപങ്ങളുടെ മറുപാഠം രചിക്കുകയായിരുന്നു. മലയാളത്തിലെ മതേതര മണ്ഡലത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുന്നതിന് ഒപ്പന കളിച്ച് പച്ചയും കത്തിയും വേഷമാടി രംഗം തിമിര്‍ക്കുന്ന ഈ സാഹിബുമാരെ കണ്ടാല്‍ 'കള്ളക്കുയില്‍ കളിക്കുന്ന 'കാക്ക'മാര്‍ എന്നല്ലാതെന്തു പറയാന്‍.
മുസ്ലിംകള്‍ അവരുടെ ബാങ്ക് മലയാളത്തില്‍ വിളിക്കണമെന്നാണ് നമ്മുടെ മാഷ് ഈയിടെ പെരുമ്പറ മുഴക്കിയത്. തുടര്‍ന്നദ്ദേഹം സുബഹി ബാങ്കിന്റെ അര്‍ഥവും വിശദീകരിച്ചു. 'കൌസല്യ സുപ്രഭാതം', സരസ്വതി ദേവിക്കുള്ള 'വരദഃകാമ രൂപിണി' തുടങ്ങി ക്ഷേത്രങ്ങളില്‍ നിന്നും മുഴങ്ങുന്ന പ്രഭാത കീര്‍ത്തനം മലയാളത്തില്‍ ആക്കണമെന്ന് നൂറുവട്ടം ജനിച്ചാലും ഈ മുസ്ലിംമാഷ് ആവശ്യപ്പെടാന്‍ ധൈര്യം കാണിക്കുകയില്ല. കാരണം, മുസ്ലിം ഇതരരെ തൊടാതിരിക്കുക എന്നതാണ് സാംസ്കാരികനേതാവാകാനുള്ള ബുദ്ധി എന്നത് തന്നെ. ഇനി, മുസ്ലിംകള്‍ അറബിയില്‍ പ്രാര്‍ഥിച്ചാല്‍ എന്താണാവോ പൊല്ലാപ്പ്? ഒരു എം.എഫ്. ഹുസൈനിക്ക ചിത്രം വരച്ചപ്പോഴേക്കും നഗ്നത മറനീക്കിയ ഭാരതസംസ്കാരം ഗംഗയില്‍ ഒലിച്ചുപോകുമോ ആവോ? കര്‍മങ്ങളെയും ചടങ്ങുകളെയും അതിന്റെ തനതുരൂപത്തില്‍ അംഗീകരിക്കുകയാണ് ഹൈന്ദവ സംസ്കാരം എന്ന് ഒരു പക്ഷേ ഈ സാംസ്കാരികനായകര്‍ക്ക് അറിയണമെന്നില്ല. ആചാരങ്ങള്‍ക്ക് മാറ്റം വരുത്തിയാല്‍ ചടങ്ങു പിഴച്ചു എന്നാണ് ഹൈന്ദവദര്‍ശനം. എന്നാല്‍, നിങ്ങള്‍ ബാങ്കും നിസ്കാരവും മലയാളത്തിലാക്കി ഭാരതവത്കരിക്കണമെന്നതാണ് ശുദ്ധഫാഷിസം. മുസ്ലിംകള്‍ അറബിയില്‍ പ്രാര്‍ഥിച്ചാലും തൊപ്പി ധരിച്ചാലും താടിവെച്ചാലും ഈ മഹത്തായ ഇന്ത്യാ രാജ്യത്തിന് ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കാനില്ല. അല്ലെങ്കിലും പര്‍ദ ധരിക്കുന്ന മുസ്ലിംസ്ത്രീകള്‍ക്ക് അനുഭവപ്പെടാത്ത ചൂടും പുകയും എന്തിനാണാവോ അത് കണ്ട് നില്‍ക്കുന്ന ആണുങ്ങളായ ഈ മാവിലായിക്കാര്‍ക്ക്!
ഇന്ന് വായനക്കാര്‍ക്ക് ലേഖനങ്ങള്‍ എഴുതുന്നവരേക്കാള്‍ വിവരങ്ങള്‍ ലഭ്യമാണെന്നിരിക്കെ എന്തിനാണാവോ ഈ മതേതര മുസ്ലിംവേഷക്കാരുടെ കെട്ടുകാഴ്ചകളും പെരുങ്കളിയാട്ടങ്ങളും. ഈയിടെ വായിച്ച ഒരു മുസ്ലിംവാരികയില്‍ മുഹമ്മദ് നബിയെക്കുറിച്ച് എഴുതിയവരെല്ലാം അമുസ്ലിംകള്‍! ഇവര്‍ ഖുര്‍ആനെയും പര്‍ദയെയും ഇജ്തിഹാദിനെയും നിരൂപണം ചെയ്യുന്നു. അത് കേള്‍ക്കാനും ഉള്‍ക്കൊള്ളാനുമുള്ള കരുത്ത് കേരള മുസ്ലിംകള്‍ നേടിയിരിക്കുന്നു. ചിലര്‍ പള്ളികളില്‍ ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും പ്രവേശനം നല്‍കുന്നു. ദുരന്തങ്ങളില്‍ ജാതി മത ഭേദമെന്യേ ജനങ്ങളെ സഹായിക്കുന്നു. ഇതിലൊന്നും ഈ മുസ്ലിം മതേതരനാട്യക്കാര്‍ക്ക് പ്രാതിനിധ്യമില്ല എന്നത് മറ്റൊരു സത്യം.
ജനങ്ങളെ സ്നേഹിക്കുന്ന ഈ മുസ്ലിംകള്‍ അവരുടെ ഇസ്ലാമില്‍ ആത്മവിശ്വാസവുമുള്ളവരാണ്. മുഹമ്മദ് നബി ആരാധനകള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ത്തന്നെ രാഷ്ട്ര നായകനും ജനങ്ങളുടെ കണ്ണീരൊപ്പുന്നവനുമായിരുന്നെന്ന് അവര്‍ തിരിച്ചറിയുന്നു. എം.എന്‍. കാരശേãരി മാഷ് പറയുന്ന മതരാഷ്ട്രവാദമാണ് ഇതെങ്കില്‍ ഈ മതരാഷ്ട്രവാദം തന്നെയാണ് ഇസ്ലാം എന്നാണ് എന്റെ കണ്ടെത്തല്‍. കാരണം, രാഷ്ട്രീയം ഇസ്ലാമികദര്‍ശനത്തിന്റെ തന്നെ ഭാഗമായതിനാലാണ് നബി രാഷ്ട്രത്തലവനായതും ഖലീഫമാര്‍ ഇസ്ലാമിന്റെ പേരില്‍ രാഷ്ട്രങ്ങള്‍ ഭരിച്ചതും അവിടെ ക്ഷേമം കളിയാടിയതും. ഇതുതന്നെയാണ് ഗാന്ധിജിയുടെ രാമരാജ്യവും ബുദ്ധന്റെ ക്ഷേമരാഷ്ട്രവും ക്രൈസ്തവരുടെ ദൈവരാജ്യവും. സത്യവും ധര്‍മവും നീതിയും പൂത്തുലയുന്ന ഈ സങ്കല്‍പം കപട മതവാദികള്‍ക്കും കപട മതേതരവാദികള്‍ക്കും മനസ്സിലാകില്ല. അതിനാല്‍ത്തന്നെയാണ് മതേതരനായ ജിന്നയേക്കാള്‍ രാമഭക്തനായ ഗാന്ധിജിയെ ജനങ്ങള്‍ സ്നേഹിക്കുന്നതും ആരാധിക്കുന്നതും.
കപടനാട്യക്കാരേക്കാള്‍ രാജ്യത്തിന് ഇന്നാവശ്യം യഥാര്‍ഥ മതഭക്തരെയും അല്ലെങ്കില്‍ പൂര്‍ണ മതമുക്തരെയുമാണ്; രണ്ടുംകെട്ട അവസരവാദികളെയല്ല. അനാവശ്യചര്‍ച്ചകളും മിഥ്യകളും സൃഷ്ടിച്ച് അതിന്മേലുള്ള കടന്നുകയറ്റമാണ് ഫാഷിസത്തിന്റെ രീതിശാസ്ത്രം. ഏതു മനുഷ്യനും പ്രത്യുല്‍പന്നരാഹിത്യമാണ് അത് നല്‍കുക. തസ്ലീമ നസ്രീനും പര്‍ദയും തീവ്രവാദവും മാത്രം ചര്‍ച്ചയാകുന്നത് ഫാഷിസത്തിന്റെ വിജയമാണ്. ശിവജിയും ഔറംഗസീബും ചരിത്രങ്ങളാണ്. അതുപോലെ ടിപ്പു സുല്‍ത്താനും പഴശãിരാജയും മറ്റൊരു ചരിത്രവും. അതിന്മേല്‍ മാത്രമുള്ള മുസ്ലിംകളുടെ സുഡോകു കളി ചരിത്രത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നുള്ള വഴിതിരിച്ചുവിടലാണ്. അത് മാത്രം ചര്‍ച്ചക്കുവരുമ്പോള്‍ വിജയിക്കുന്നത് ഈ പിത്തലാട്ടക്കാരും ഫാഷിസ്റ്റുകളുമാണ്. അതിനാല്‍, സാംസ്കാരിക കേരളവും മുസ്ലിം സമുദായവും 'തൊട്ടാല്‍ പൊള്ളുന്ന' വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാതെ തന്നെ സമൂഹങ്ങളുടെ മുമ്പില്‍ എത്രയെത്ര സാധ്യതകള്‍. ബഹുമാന്യനായ മുന്‍ രാഷ്ട്രപതി എ.പി.ജെ. കലാം പറയുന്നതുപോലെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് ഉറങ്ങാതിരുന്ന് പ്രവര്‍ത്തിച്ചു കൂടേ?
vineethnamboothiri@gmail.com
++
Sunday, March 28, 2010
അവസാനം കാരശേരി 'വഹാബികളെയും' തേടിയെത്തി.
Monday, November 16, 2009
ഈ എം എന്‍ കാരശ്ശേരിയുടെ ഒരു കാര്യേ ! അദ്ദേഹത്തിന് മലയാള സാഹിത്യവുമായി നടന്നാല്‍ പോരെ.. ഒകെ സാഹിത്യകാരന്മാര്കും സാംസ്കാരിക രംഗത്ത് പലതും ചെയ്യാനുണ്ട് . പക്ഷെ എന്തിനാണ് അറിയാതെ ഇസ്ലാമിന്റെ ശത്രുക്കളുടെ ചട്ടുകമാവുന്നത്.
മുസ്ലിം സ്ത്രീ എന്ന് കേല്‍കുംപോഴേക്കും അദ്ദേഹത്തിനു ഹാലിളകും.. അവരോടുള്ള സഹതാപം കൊണ്ടാണെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവര്‍ക്ക് തെറ്റി. ഇപ്പോള്‍ പര്‍ദക്കെതിരെയാ തിരിഞ്ഞിരിക്കുന്നത് .. നേരത്തെ ചേകന്നൂര്‍ മൌലവിക്ക് വേണ്ടി കരഞ്ഞു കൊണ്ടു നടന്നു ഇപ്പോഴും നടക്കുന്നു. സോളിടാരിട്ടിക്കു വിദേശ ഫണ്ട് വരുന്നുണ്ടോ എന്നന്വേഷിക്കനാണ് ഇപ്പോള്‍ പറയുന്നതു.
ഇസ്ലാമിന്റെ അകത്തു നിന്നു കൊണ്ടു ഇസ്ലാമിനെ വിമര്‍ശിക്കുക ..അപ്പോള്‍ മറ്റുള്ളവരുടെ കയ്യടി കിട്ടും ; മതെതരനെന്നുള്ള ലേബലും കിട്ടും ..
കുറ്റപത്രം പോലും നല്‍കാതെ എത്ര മനസ്സാക്ഷി തടവുകാര്‍ നമ്മുടെ ജയിലുകളില്‍ കഴിയുന്നു. അവരോടൊന്നും കാരശ്ശേരിക്ക് സഹതാപമില്ല. പക്ഷെ ചേകന്നൂരിന്റെ കാര്യം വരുമ്പോള്‍ 'അഭിപ്രായ സ്വാതന്ത്ര്യ' ത്തെ ക്കുറിച്ചും 'സ്വന്തന്ത്ര ചിന്ത' യെ ക്കുറിച്ചുമൊക്കെ കാരശ്ശേരി വാചാലനാകും.
ഇതു ഒരു സാമാന്യ ബുദ്ധിക്കു മനസ്സിലാവുന്നതെയുള്ളൂ. ചേകന്നൂര്‍ ചെയ്തത് മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമായിരുന്നു. ചെയ്തത് ശരിയായില്ലെങ്കിലും ചില ആള്‍കാര്‍ ആ പക തീര്ത്തു. ചെകന്നൂരിനോട് കാരശ്ശേരിക്ക് സ്നേഹമുണ്ടാവുന്നത് അദ്ദേഹം ഇസ്ലാമിനെ വിമര്‍ശിക്കുന്നു എണ്ണ കാരണം കൊണ്ടു മാത്രമാണ്.
ഇസ്ലാം പഴഞ്ചനായി ; അതില്‍ കാലോചിത മാറ്റങ്ങള്‍ വേണമെന്നോക്കെയാണ് കാരശ്ശേരിയുടെ വാദം.. ഒരു ദൈവിക മതത്തെ ക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്താതെ ഉപരിപ്പ്ലവമായ വാദങ്ങള്‍ നിരത്തുന്ന അദ്ദേഹം അറിഞ്ഞോ അറിയാതെയോ ഇസ്ലാമിന്റെ ശത്രുക്കളുടെ ചട്ടുകമാവുകയ്യാണ് എന്നല്ലാതെ എന്ത് പറയാനാണ്.
